പുതിയ പാത തേടുന്ന സിനിമയ്ക്കൊപ്പം സഞ്ചരിക്കാനാകാത്ത മലയാളത്തിന്റെ ഹിറ്റ് സംവിധായകർ

·

·

സിനിമ നല്ലതാണെന്നു പറയുമ്പോൾ സിനിമയുടെ കഥയും നായകന്മാരും മാത്രമല്ല, ആ സിനിമയുടെ സംവിധായകരെ കൂടി നമ്മൾ നോക്കി വക്കാറുണ്ട്. ആ സിനിമ നൽകിയ സംവിധായകനെയാണ് നമ്മളെന്നും ഓർത്തു വക്കുന്നതും. അങ്ങനെ മലയാള സിനിമയിൽ നിരവധി സംവിധായകർ വന്നിട്ടുണ്ട്. വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒരുകാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന ചില സംവിധായകരുണ്ടായിരുന്നു. തുടർച്ചയായുള്ള ഹിറ്റുകൾക്കൊണ്ടും വ്യത്യസ്തമായ പ്രമേയങ്ങൾക്കൊണ്ടും മലയാള സിനിമയിൽ തിളങ്ങിനിന്ന സംവിധായകർ. അവരുടെ ചിത്രങ്ങൾക്കായി കാത്തിരുന്ന പ്രേക്ഷകരും ഉണ്ടായിരുന്നു. മലയാള സിനിമ അവരുടെ കൈകളിൽ ഭദ്രമാണെന്ന് വിശ്വസിച്ചിരുന്നവരും ഉണ്ടായിരുന്നു. എന്നാൽ മലയാള സിനിമ ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. അഭിനയത്തിലായാലും, സംവിധാനത്തിലായാലും, കഥയിലായാലും.. ആ മാറ്റം പക്ഷെ ഉൾക്കൊള്ളാനും അതിനോട് പൊരുത്തപ്പെടാനും സംവിധായകർക്ക് സാധിക്കാതെ വന്നു. മലയാള സിനിമയുടെ വാണിജ്യപരമായ മാറ്റങ്ങളെപ്പോലും സ്വാധീനിച്ച ആ സംവിധായകർക്ക് പുതിയ പാതയുടെ സഞ്ചാരത്തിൽ പക്ഷെ കാലിടറി. പിന്നീട് മലയാളി പ്രേക്ഷരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ അവർക്കു സാധിച്ചില്ല. സാങ്കേതിക തലത്തിലും മേക്കിങ് രംഗത്തുമെല്ലാം സിനിമ രംഗത്ത് മാറ്റങ്ങൾ വന്നപ്പോൾ അതിനോടൊന്നും പൊരുത്തപെടാൻ ഈ മഹാരഥന്മാർക്കു കഴിയാതെ വന്നു. ഒരുകാലത്ത് മലയാള സിനിമയിൽ പ്രഭാവം തെളിയിച്ച സംവിധായകരിലൂടെ….

ഷാജി കൈലാസ്

തീപ്പൊരി ഡയലോഗുകളും പൊടി പാറിക്കുന്ന ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരുടെ കയ്യടി നേടിയ സംവിധായകനാണ് ഷാജി കൈലാസ്. തൊണ്ണൂറുകളുടെ കാലത്ത് സിനിമ സംവിധാന രംഗത്തേക്ക് കടന്നുവന്ന ആദ്ദേഹം മലയാള സിനിമയിൽ വാണിജ്യപരമായി ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ ചിത്രങ്ങൾ സമ്മാനിച്ചു. സുരേഷ്‌ഗോപിയെ നായകനാക്കി ‘ന്യൂസ്’ എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തിച്ചേരുന്നത്. സുരേഷ്‌ഗോപിയുടെ ചൂടൻ ആക്ഷൻ രംഗങ്ങളുടെ ചിത്രത്തിന്റെ സംവിധായകൻ എപ്പോഴും ഷാജി കൈലാസായിരുന്നു. കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, എഫ്ഐആർ, വല്യേട്ടൻ, ദി കിംഗ് ഇവയൊന്നും നേടിയ വിജയം ചെറുതല്ല. ഇപ്പോഴും ടെലിവിഷനിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ചിലതുകൂടിയാണിവ. 2013 വരെ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. എന്നാൽ മദിരാശി, ജിഞ്ചർ, ദി കിംഗ് ആൻഡ് ദി കമ്മീഷണർ, സിംഹാസനം തുടങ്ങി ആദ്ദേഹം ചെയ്ത ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ അദ്ദേഹം പിന്നീട് സജീവമല്ലാതെയായി. ഇപ്പോൾ നിർമ്മാതാവായി വീണ്ടും തിരിച്ചുവരാനൊരുങ്ങുകയാണെന്നാണ് വാർത്തകൾ. മലയാളി പ്രേക്ഷകർ തിരിച്ചു വരവിനായി കാത്തിരിക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്.

ഫാസിൽ

മലയാളത്തിലും തമിഴിലും മെഗാ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനായിരുന്നു ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് മോഹൻലാൽ എന്ന നടനെ പരിചയപെടുത്തുന്നതും ഫാസിലാണ്. ഫാസിലിന്റെ ആദ്യ സംവിധാന സംരംഭവും ഈ ചിത്രമായിരുന്നു. തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സം‌വിധാനം ചെയ്തിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ നിരവധി വിജയ ചിത്രങ്ങൾ ഫാസിൽ സംവിധാനം ചെയ്തിട്ടുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, നോക്കെത്താത്ത ദൂരത്ത് കണ്ണും നട്ട്, എന്റെ സൂര്യപുത്രിക്ക്, എന്നെന്നും കണ്ണേട്ടന്റെ, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങി ഇന്നും ആസ്വാദകർ ഇഷ്ട്ടപെടുന്ന എത്രയെത്ര ഫാസിൽ ചിത്രങ്ങൾ. മലയാളികൾ ഇന്നും പുതിയ സിനിമ പോലെ കണ്ട് ആസ്വദിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും ഫാന്റസി ഹിറ്റ് ചിത്രങ്ങളിൽ ഒന്ന്. പിന്നീട് മകൻ ഫഹദിനെ നായകനാക്കി കയ്യെത്തും ദൂരത്ത് എന്ന ചിത്രം സംവിധാനം ചെയ്‌തെങ്കിലും ചിത്രം പരാജയപ്പെട്ടു. വലിയൊരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്ന ഫഹദ് ഫാസിൽ ഇന്ന് മലയാള സിനിമ കയ്യാളുന്ന മികച്ച നടന്മാരിൽ ഒരാളാണ് എന്നത് ശ്രദ്ധേയം. എന്നാൽ അവിടുന്നിങ്ങോട്ട് പതിവ് വിജയങ്ങൾ സൃഷ്‌ടിക്കാൻ ഫാസിലിന് സാധിച്ചില്ല. തുടർന്ന് സംവിധാനം ചെയ്ത മോസ് ആൻഡ് ക്യാറ്റ്, ലിവിങ് ടുഗെതർ തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. വീണ്ടും മലയാള സിനിമ കാത്തിരിക്കുന്ന സംവിധായകനാണ് ഫാസിൽ.

സിബി മലയിൽ

തനിയാവർത്തനം, കിരീടം, ചെങ്കോൽ, ദശരഥം, ഭരതം, ഹിസ്‌ ഹൈനെസ്സ് അബ്ദുള്ള, കമലദളം, ആകാശദൂത്, സമ്മർ ഇൻ ബെത്ലഹേം, എന്റെ വീട് അപ്പൂന്റേം….. അങ്ങനെ മലയാളി പ്രേക്ഷകർ ഇന്നും കാണാൻ കൊതിക്കുന്ന ഒരുപാടു സിനിമകൾ പിറന്നു വീണത് സിബി മലയിൽ എന്ന സംവിധായകനിൽ നിന്നാണ്. കണ്ണീരില്ലാതെ മലയാളികളാരും സിബി മലയിലിന്റെ സിനിമകൾ കാണാറില്ല. മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയിൽ സംവിധാന രംഗത്തെത്തുന്നത്. പിന്നീട് വിജയം കൊയ്ത നിരവധി സിനിമകൾ. മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ നിരവധി സിനിമകൾ. കിരീടവും ചെങ്കോലും ഭരതവും ആകാശദൂതുമെല്ലാം ഇന്നും പ്രേക്ഷകരെ കരയിക്കുന്നുണ്ട്. പക്ഷെ സിനിമ മാറ്റത്തിന്റെ പാതയിലേക്ക് കടന്നപ്പോൾ സിബി മലയിൽ എന്ന സംവിധായകനും കാലിടറി. 2004 മുതൽ സംവിധാന രംഗത്ത് മികവ് തെളിയിക്കുന്ന തരത്തിലുള്ള സിനിമകളൊന്നും അദ്ദേഹത്തിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ചില്ല. ആലീസ് ഇൻ വണ്ടർലാൻഡ്, ഫ്‌ളാഷ്, വയലിൻ, ഞങ്ങളുടെ വീട്ടിലെ അതിഥികൾ തുടങ്ങി തുടർ പരാജയങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 2015 സൈഗാൾ പാടുകയാണ് എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം വലിയ ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാനാകുന്ന നല്ലൊരു ചിത്രത്തിലൂടെ സിബി മലയിൽ എന്ന സംവിധായകൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.

രഞ്ജിത്ത്

കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചാണ് രഞ്ജിത്ത് സിനിമ കരിയർ തുടങ്ങുന്നത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടെത്. മോഹൻ‌ലാൽ അഭിനയിച്ച മം‌ഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരുപാട് പങ്കുണ്ട്.
ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് – മോഹൻലാൽ കൂട്ടുകെട്ടിനൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിം‌ഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കഥയെഴുതി ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സം‌വിധാനം ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്നു രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത്ത് സം‌വിധാനം ചെയ്തു. നന്ദനം, മിഴി രണ്ടിലും, പാലേരിമാണിക്ക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ഇന്ത്യൻ റുപ്പി, സ്പിരിറ്റ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച് രഞ്ജിത്ത്. പ്രജാപതി, ചന്ദ്രോത്സവം, ബ്ലാക്ക്, നസ്രാണി, റോക്ക് ആൻഡ് റോൾ തുടങ്ങി തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും സംവിധാന രംഗത്തുനിന്ന് അദ്ദേഹം പിന്മാറിയില്ല. 2018 ൽ പുറത്തിറങ്ങിയ ‘ഡ്രാമ’യാണ് രഞ്ജിത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രവും വേണ്ടത്ര ശ്രദ്ധിക്കപെട്ടില്ല. വീണ്ടും രഞ്ജിത്ത് എന്ന സംവിധായകന്റെ മികച്ച ചിത്രത്തിന് കാത്തിരിക്കുന്നുണ്ട് ആരാധകർ.

ബാലചന്ദ്രമേനോൻ

മലയാള ചലച്ചിത്ര രംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ‘സമാന്തരങ്ങൾ’ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി. ശോഭന, പാർവതി, മണിയൻപിള്ള രാജു, കാർത്തിക, ആനി, നന്ദിനി തുടങ്ങിയ താരങ്ങളെല്ലാം ബാലചന്ദ്രമേനോന്റെ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയവരാണ്. മലയാള സിനിമയിലെ പതിവ് രീതികളെ മാറ്റി ചോദിച്ച സംവിധായകനായിരുന്നു അദ്ദേഹം. ഉത്രാടരാത്രി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. ചിരിയോ ചിരി, അമ്മയാണ് സത്യം, ഇഷ്ട്ടമാണ് പക്ഷെ, കാര്യം നിസ്സാരം, തുടങ്ങിയ ബാലചന്ദ്രമേനോൻ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും അദ്ദേഹം സംവിധായകൻ എന്ന രീതിയിൽ പരാജയം നേരിട്ട് തുടങ്ങി. എങ്കിലും അഭിനേതാവായി സിനിമ മേഖലയിൽ തുടർന്നു. 2015 ൽ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിലൂടെ സംവിധായകനായി ഒരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങിയെങ്കിലും ആ സംരംഭം പ്രേക്ഷകർ സ്വീകരിച്ചില്ല. സിനിമ രംഗത്ത് സകലകല വല്ലഭനായ അദ്ധേഹത്തിന്റെ നല്ലൊരു ചിത്രം പ്രതീക്ഷിക്കുന്നുണ്ട് ആരാധകർ.

രാജസേനൻ

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ സംവിധായകനാണ് രാജസേനൻ. എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം മികച്ച കുടുംബചിത്രങ്ങളുമായി അദ്ദേഹം കുടുംബ പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. എന്നാൽ 2000 ത്തിന്റെ തുടക്കം മുതൽക്കേ രാജസേനൻ ചിത്രങ്ങൾ പ്രതീക്ഷക്കൊത്തുയരാതെ തിയേറ്ററുകളിൽ തകർന്നടിയുകയായിരുന്നു. രാജസേനൻ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തത് ജയറാമിനെ നായകനാക്കിക്കൊണ്ടായിരുന്നു. ജയറാമിനെ ജനപ്രിയ നടനാക്കിയതിൽ രാജസേനന് വലിയൊരു പങ്കുണ്ട്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങളാണ്. മേലെപറമ്പിൽ ആൺവീട്, മലയാളി മാമന് വണക്കം, ഞങ്ങൾ സന്തുഷ്ട്ടരാണ്, തുടങ്ങി പതിനാറോളം ചിത്രങ്ങൾ രാജസേനൻ- ജയറാം കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. എന്നാൽ മലയാള സിനിമയുടെ മാറ്റത്തിനൊപ്പം പൊരുത്തപ്പെടാൻ രാജസേനന് കഴിഞ്ഞില്ല. പരാജയം മാത്രം ഏറ്റുവാങ്ങേണ്ടി വന്നതോടെ അദ്ദേഹം മലയാള സിനിമയിൽ നിന്ന് തന്നെ പിൻവാങ്ങി. ഇപ്പോൾ ഏകദേശം പത്തുവര്ഷത്തോളമായി അദ്ദേഹം സിനിമ രംഗത്തില്ല. മികച്ചൊരു സംരംഭം സാധ്യമാകുമോ ഇനി എന്ന ആശങ്കയുണ്ടെങ്കിൽകൂടി പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് കുടുംബ പ്രേക്ഷകർ.