അവാര്‍ഡ് കിട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ ചോദിച്ചു നിനക്കെങ്ങനെയെടേ ഇതൊക്കെ കിട്ടിയത് : സുരാജ് വെഞ്ഞാറമൂട്

·

·

അന്‍വര്‍ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയില്‍ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് പിന്നീട് മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടി. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ആദാമിന്റെ മകന്‍ അബു,​ ശിക്കാര്‍,​ ചേകവര്‍, ​പ്രമാണി,​ കഥപറയുമ്ബോള്‍,​അലിഭായ്,​ പേരറിയാത്തവന്‍,​ദെെവത്തിന്റെ സ്വന്തം ക്ലീറ്റസ്‌ എന്നീ സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ ഹാസ്യവും ഗൗരവവും തനിക്കൊരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുരാജ് വെ‌ഞ്ഞാറമൂട്. മിമിക്രിയിലൂടെയാണ് സുരാജ് സിനിമയിലേക്ക് കടന്നുവരുന്നത്.

മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരാജിനെ തേടിയെത്തി. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം ഏറെ പേര്‍ അഭിനന്ദനങ്ങളുമായെത്തിയിരുന്നതായി സുരാജ് പറഞ്ഞു. അവാര്‍ഡ് കിട്ടിയപ്പോള്‍ തനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും ഇനിയും അവസരങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം പറയുന്നു.

നേരത്തെ കോമഡി ചെയ്തുകൊണ്ടിരുന്ന സമയത്തും ക്യാരക്ടര്‍ റോളുകള്‍ ചെയ്തിരുന്നു. പക്ഷെ അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഹ്യൂമര്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ബാബു ജനാര്‍ഥനന്‍ സാറിന്റെ ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രം ചെയ്തത്. അതില്‍ ചാക്കോച്ചന്റെ അച്ഛനായിട്ടും ജ്വേഷ്ഠനായിട്ടും രണ്ട് വേഷം ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതിനിടയിലാണ് ഡോ.ബിജുവിന്റെ പേരറിയാത്തവന്‍ ചെയ്യുന്നതും അതിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നതും. അവാര്‍ഡ് കിട്ടിയപ്പോള്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്റെ സുഹൃത്തുക്കള്‍ ചോദിച്ചു നിനക്കെങ്ങനെയെടേ ഇതൊക്കെ കിട്ടിയത്”- അദ്ദേഹം പറഞ്ഞു.

“മെയിന്‍ കേന്ദ്രങ്ങളില്‍ മാത്രമേ പേരറിയാത്തവന്‍ റിലീസായുള്ളൂ. എന്നെത്തന്നെ പ്രൂവ് ചെയ്യണമെങ്കില്‍ ഇനിയും അവസരങ്ങള്‍ ലഭിക്കണം. പിന്നെ അല്‍പം ഭാഗ്യവും കഠിന പ്രയത്നവും വേണം. എത്ര അവാര്‍ഡുകള്‍ ലഭിച്ചാലും ഞാന്‍ എപ്പോഴും ഞാന്‍ തന്നെയായിരിക്കും. അതിനൊരു മാറ്റവുമില്ലെന്നും സുരാജ് പറഞ്ഞു”. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.